Saturday, April 17, 2010

ലാവ്ലിന്‍ - അഴിമതിക്കഥ പൊള്ളയെന്ന് ഒടുവില്‍ സിബിഐയും

ലാവ്ലിന്‍ കേസ് ഫലത്തില്‍ അവസാനിച്ചു. ജീവശാസ്ത്രപരമായി അതിന്റെ അന്ത്യം. അഴിമതിക്കേസ് എന്ന വിശേഷണം അതിന് ചേരില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നു.

ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയെന്ന് സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയതാല്‍പ്പര്യംവച്ച് പിണറായിയെ പ്രതിചേര്‍ത്തു. ഇപ്പോള്‍ സിബിഐ ഉറപ്പിച്ചുപറയുന്നു പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നു പറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ലെന്ന്. 374 കോടിയുടെ അഴിമതി, നൂറുവട്ടം ദുബായ്-സിംഗപ്പുര്‍ യാത്ര, കമല ഇന്റര്‍നാഷണല്‍, കനഡയില്‍നിന്ന് വന്ന പണം എവിടെ എന്നിങ്ങനെ പലതും പറഞ്ഞു നടന്നവര്‍ക്കുള്ള മറുപടിയാണ് സിബിഐയുടേത്. ഇനി കേസ് സാങ്കേതികംമാത്രമാണ്. വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ.

കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയഗൂഢാലോചനയിലൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് പ്രശ്നം. ക്യാന്‍സര്‍സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണപത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്- അതിന്റെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്.

നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും നയാപൈസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. അന്ന് അത് സിബിഐ പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ല. ഇപ്പോള്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നിരിക്കുന്നു, പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിനെ സ്വഭാവഹത്യചെയ്ത് തകര്‍ക്കാന്‍ അധ്വാനിച്ചവര്‍ക്കാകെ ഇനി തലതല്ലിച്ചാകാം. അതല്ലെങ്കില്‍ തെറ്റുതിരിച്ചറിഞ്ഞ് മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം നഷ്ടപ്പെടുത്തിയവര്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേരാം. പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ 'വരദാചാരിയുടെ തല' മാതൃകയില്‍ കഥകള്‍ മെനഞ്ഞ ഗവേഷകര്‍ക്കും ഉപജാപം നടത്തിയവര്‍ക്കും മാപ്പുപറയാനുള്ള കാലമാണിനി. ലാവ്ലിന്‍ വാര്‍ത്തകളില്‍ നീരാടിയ മാധ്യമങ്ങള്‍ക്കും വായനക്കാരോട് സത്യം തുറന്നുപറയാം- രാഷ്ട്രീയലക്ഷ്യംവച്ചുള്ള നീചമായ കളിയില്‍ പങ്കാളികളായിരുന്നു തങ്ങളുമെന്ന്.

(കടപ്പാടു് ദേശാഭിമാനി 18-04-2010)

No comments:

Post a Comment