Monday, April 19, 2010

ലാവ്ലിന്‍: സിപിഐ എം നിലപാട് ശരിയെന്ന് തെളിഞ്ഞു-യെച്ചൂരി

ആലപ്പുഴ: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായാണെന്ന പാര്‍ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് സിബിഐയുടെ പുതിയ വെളിപ്പെടുത്തലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം തകര്‍ന്നുകാണാന്‍ ആഗ്രഹിച്ചവരെ സിബിഐ വെളിപ്പെടുത്തല്‍ നിരാശരാക്കും. രണ്ടു വര്‍ഷമായി ലാവ്ലിന്‍ പ്രശ്നത്തില്‍ പിണറായിയെയും സിപിഐ എമ്മിനെയും വേട്ടയാടുകയായിരുന്നു പാര്‍ടിവിരുദ്ധര്‍. പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും വിശ്വാസ്യത തകര്‍ക്കുകയായിരുന്നു ഇക്കൂട്ടരുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ തകര്‍ന്നത്-യെച്ചൂരി പറഞ്ഞു. ഇ എം എസിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. കേരളത്തിലും പശ്ചിമബംഗാളിലും സിപിഐ എം തകരണമെന്നാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആഗ്രഹം. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്തോ-അമേരിക്കന്‍ സിവില്‍ ആണവകരാറിനെ ശക്തമായി എതിര്‍ത്തതിന്റെ പേരിലാണ് കേരളത്തില്‍ ലാവ്ലിന്‍ പ്രശ്നം ഉയര്‍ത്തിയതും ബംഗാളില്‍ മവോയിസ്റ്റുകളും തൃണമൂല്‍ കോഗ്രസും കൈകോര്‍ത്തതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ 175 സിപിഐ എം പ്രവര്‍ത്തകരെയാണ് ഇവര്‍ കൊന്നത്. മുസ്ളിം വിധ്വംസക ശക്തികളും ചില സന്നദ്ധ സംഘടനകളും നക്സലൈറ്റകളും ഈ ഗൂഢസംഘത്തിനു പിന്നിലുണ്ട്. ഇതുകൊണ്ടൊന്നും സിപിഐ എമ്മിനെ തകര്‍ക്കാനാകില്ല. നവലിബറല്‍ സാമ്പത്തിക നയങ്ങളും ഊഹക്കച്ചവടവും ഭക്ഷ്യസാധനങ്ങളുടെ അവധിവ്യാപാരവുമാണ് അതിരൂക്ഷമായ വിലക്കയറ്റത്തിനു കാരണം. ഈ നയങ്ങള്‍ തിരുത്തിക്കാന്‍ ശക്തമായി പ്രക്ഷോഭം മാത്രമാണ് ജനങ്ങള്‍ക്കു മുന്നിലുള്ളത്. ഈ ഉത്തരവാദിത്തം ഇടതുപക്ഷം നിര്‍വഹിക്കും. ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പാര്‍ട്ണറാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിനുവേണ്ടിയാണ് കൊച്ചി ഐപിഎല്‍ ടീം രൂപംനല്‍കിയതെന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ വാദം യെച്ചൂരി തള്ളിക്കളഞ്ഞു. കേരളത്തിന്റെ പ്രശ്നമാണ് അദ്ദേഹത്തിനു പ്രധാനമെങ്കില്‍ കേരളത്തിന്റെ വെട്ടിക്കുറച്ച ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കുന്നതിനും കൊച്ചി മെട്രോ റെയില്‍വേ യാഥാര്‍ഥ്യമാക്കുന്നതിനും തരൂര്‍ യത്നിക്കണം. ഐപിഎല്ലുമായി ബന്ധപ്പെട്ട ആയിരക്കണക്കിനു കോടി രൂപയുടെ ഉറവിടത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. മന്ത്രി ഡോ. തോമസ് ഐസക് സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു സ്വാഗതം പറഞ്ഞു.

Saturday, April 17, 2010

ലാവ്ലിന്‍ - അഴിമതിക്കഥ പൊള്ളയെന്ന് ഒടുവില്‍ സിബിഐയും

ലാവ്ലിന്‍ കേസ് ഫലത്തില്‍ അവസാനിച്ചു. ജീവശാസ്ത്രപരമായി അതിന്റെ അന്ത്യം. അഴിമതിക്കേസ് എന്ന വിശേഷണം അതിന് ചേരില്ലെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നു.

ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയെന്ന് സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയതാല്‍പ്പര്യംവച്ച് പിണറായിയെ പ്രതിചേര്‍ത്തു. ഇപ്പോള്‍ സിബിഐ ഉറപ്പിച്ചുപറയുന്നു പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്നു പറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ലെന്ന്. 374 കോടിയുടെ അഴിമതി, നൂറുവട്ടം ദുബായ്-സിംഗപ്പുര്‍ യാത്ര, കമല ഇന്റര്‍നാഷണല്‍, കനഡയില്‍നിന്ന് വന്ന പണം എവിടെ എന്നിങ്ങനെ പലതും പറഞ്ഞു നടന്നവര്‍ക്കുള്ള മറുപടിയാണ് സിബിഐയുടേത്. ഇനി കേസ് സാങ്കേതികംമാത്രമാണ്. വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ.

കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയഗൂഢാലോചനയിലൂടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് പ്രശ്നം. ക്യാന്‍സര്‍സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണപത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്- അതിന്റെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്.

നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും നയാപൈസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. അന്ന് അത് സിബിഐ പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ല. ഇപ്പോള്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നിരിക്കുന്നു, പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിനെ സ്വഭാവഹത്യചെയ്ത് തകര്‍ക്കാന്‍ അധ്വാനിച്ചവര്‍ക്കാകെ ഇനി തലതല്ലിച്ചാകാം. അതല്ലെങ്കില്‍ തെറ്റുതിരിച്ചറിഞ്ഞ് മലബാര്‍ ക്യാന്‍സര്‍സെന്ററിനുള്ള പണം നഷ്ടപ്പെടുത്തിയവര്‍ക്കെതിരായ പോരാട്ടത്തില്‍ അണിചേരാം. പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ 'വരദാചാരിയുടെ തല' മാതൃകയില്‍ കഥകള്‍ മെനഞ്ഞ ഗവേഷകര്‍ക്കും ഉപജാപം നടത്തിയവര്‍ക്കും മാപ്പുപറയാനുള്ള കാലമാണിനി. ലാവ്ലിന്‍ വാര്‍ത്തകളില്‍ നീരാടിയ മാധ്യമങ്ങള്‍ക്കും വായനക്കാരോട് സത്യം തുറന്നുപറയാം- രാഷ്ട്രീയലക്ഷ്യംവച്ചുള്ള നീചമായ കളിയില്‍ പങ്കാളികളായിരുന്നു തങ്ങളുമെന്ന്.

(കടപ്പാടു് ദേശാഭിമാനി 18-04-2010)

വയനാട് ഭൂസമരം വിവാദങ്ങളും വസ്തുതകളും : പി കൃഷ്ണപ്രസാദ് എംഎല്‍എ

2010 ഫെബ്രുവരി ആറിനാണ് വയനാട്ടിലെ ഭൂരഹിത ആദിവാസികളും കര്‍ഷകത്തൊഴിലാളികളും രണ്ടാംഘട്ട ഭൂസമരം ആരംഭിച്ചത്. ഹാരിസ മലയാളം കമ്പനിയുടെയും ശ്രേയാംസ്കുമാര്‍ എംഎല്‍എ, വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജോര്‍ജ് പോത്തന്‍ എന്നിവരുള്‍പ്പെടെയുള്ള സ്വകാര്യ ഭൂവുടമകളുടെയും അനധികൃത കൈവശത്തിലുള്ള സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ഭൂമിയില്‍ കുടില്‍ കെട്ടി താമസിച്ച് ഏകദേശം 1450 കുടുംബത്തിലെ 2500 ഭൂരഹിതര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദിവാസി ക്ഷേമസമിതിയുടെയും കര്‍ഷകത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിലാണ് ഭൂസമരം. 1970ല്‍ കേവലം ആറുശതമാനം മാത്രമായിരുന്ന സംസ്ഥാനത്തെ ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 2007ല്‍ 36 ശതമാനമായി വര്‍ധിച്ചിരിക്കയാണ്. ഉദാരവല്‍ക്കരണനയങ്ങള്‍ സൃഷ്ടിച്ച അഭൂതപൂര്‍വമായ കാര്‍ഷികപ്രതിസന്ധിയും കര്‍ഷക ജനസാമാന്യത്തിന്റെ പാപ്പരീകരണവും ഭൂരാഹിത്യത്തിന്റെ പ്രധാന കാരണമാണ്. ആദിവാസി ജനവിഭാഗത്തിന്റെ സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ഭൂരാഹിത്യമാണ്. ആദിവാസികളില്‍ എണ്ണത്തില്‍ കൂടുതലുള്ള പണിയരുടെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സാണ് എന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. എട്ടുലക്ഷംമാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ 22,165 ഭൂരഹിത കുടുംബമാണുള്ളത്. ഇതില്‍ 12000ത്തിലേറെ ആദിവാസി കുടുംബമാണ്. നാമമാത്ര ഭൂമിയുള്ള കുടുംബങ്ങള്‍കൂടി എടുത്താല്‍ 26000 ആദിവാസി കുടുംബത്തിന് ഭൂമി നല്‍കേണ്ടതുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏകദേശം 3180 ആദിവാസി കുടുംബത്തിന് ഒരേക്കര്‍വീതം ഭൂമി നല്‍കി. ശേഷിക്കുന്ന ഭൂരഹിത ആദിവാസി-കര്‍ഷകത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതില്‍ കാലവിളംബം തുടരുകയാണ്. ഉദ്യോഗസ്ഥര്‍ സ്വാധീനത്തിനു കീഴടങ്ങുന്നതുമൂലം വന്‍കിട ഭൂവുടമകളുടെ കൈയില്‍നിന്ന് അനധികൃത ഭൂമി തിരിച്ചെടുക്കാനുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നു. ആത്മാര്‍ഥതയും സാമൂഹ്യപ്രതിബദ്ധതയുമുള്ള ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ച കര്‍ശന നടപടിയാകട്ടെ നിരന്തരം കേസുകള്‍ നല്‍കി കോടതികളെ സമര്‍ഥമായി ദുരുപയോഗിച്ച് ഭൂപ്രഭുക്കള്‍ വര്‍ഷങ്ങളായി നീട്ടിക്കൊണ്ടുപോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് വയനാട്ടില്‍ ഭൂരഹിത ആദിവാസികള്‍ രണ്ടാംഘട്ട ഭൂസമരം പ്രഖ്യാപിച്ചത്. ഭൂരഹിതരായ പാവപ്പെട്ട ജനവിഭാഗങ്ങള്‍ നടത്തുന്ന ഭൂസമരത്തിന്റെ പശ്ചാത്തലത്തില്‍ വലതുപക്ഷ രാഷ്ട്രീയ-മാധ്യമ ശക്തികള്‍ വന്‍ വിവാദമാണ് ഉയര്‍ത്തിയത്. സ്വകാര്യ വ്യക്തികള്‍ നിയമപരമായി കൈവശംവയ്ക്കുന്ന ഭൂമി ബലപ്രയോഗത്തിലൂടെ കൈയേറി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്നതാണ് ഭൂസമരത്തിനെതിരെ ഉന്നയിച്ച പ്രധാന വാദം. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രക്ഷോഭകരായ ആദിവാസികളെ നകസലൈറ്റുകളോടാണ് ഉപമിച്ചത്. ഭൂപ്രക്ഷോഭത്തെ സിപിഐ എം പിന്തുണയ്ക്കുന്നതിനാല്‍ ഭരണത്തിന്റെ തണലില്‍ നടത്തുന്ന തെമ്മാടിത്തരമെന്നാണ് നിയമസഭയില്‍ പ്രതിപക്ഷം ആക്ഷേപിച്ചത്. സ്ഥാപനങ്ങളും വ്യക്തികളും കൈവശംവയ്ക്കുന്ന നിയമപരമായി ഉടമസ്ഥാവകാശമുള്ള ഒരു ഭൂമിയിലും ഭൂസമരക്കാര്‍ അവകാശം സ്ഥാപിച്ചിട്ടില്ല. കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടുകളും പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതെന്നു കണ്ടെത്തിയിട്ടുള്ളതും വന്‍കിടക്കാരായ സ്വകാര്യ കമ്പനികളും ഭൂപ്രമാണിമാരും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതുമായ ഭൂമിയില്‍ മാത്രമാണ് ഭൂസമരം. ഈ വസ്തുതകള്‍ അന്വേഷിച്ചറിഞ്ഞ് ബഹുജനങ്ങളെ അറിയിക്കേണ്ട ചുമതല മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നില്ല. പ്രത്യേകിച്ചും മാതൃഭൂമി ദിനപത്രം വയനാട്ടില്‍ നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്ന സ്വന്തം ഉടമയെ ന്യായീകരിച്ച് സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. മാതൃഭൂമിയുടെ ചരിത്രത്തില്‍ തിരുത്താനാകാത്ത ഒരു കളങ്കമായി ഈ തെറ്റ് അവശേഷിക്കും. ശ്രേയാംസ്കുമാറിന്റെ കൈവശഭൂമി:- ശ്രേയാംസ്കുമാറിന്റെ കൈവശത്തിലുള്ള 14 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്ന് ആദ്യമായി പറഞ്ഞതുതന്നെ 2005 ഒക്ടോബര്‍ 10ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. നിയമസഭയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമായി പ്രസ്തുത ഭൂമിയില്‍ നികുതി സ്വീകരിക്കുന്നില്ലെന്നും പട്ടയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ നടപടിക്രമമനുസരിച്ച് പ്രസ്തുത ഭൂമി തിരിച്ചെടുക്കുന്നതിന് ഉത്തരവിട്ടു. തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കുന്നതിനായി തഹസില്‍ദാര്‍ കൈയേറ്റക്കാരന് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിപ്പിക്കലിനെതിരെ ശ്രേയാംസ്കുമാര്‍ സുല്‍ത്താന്‍ ബത്തേരി സബ്കോടതിയില്‍നിന്ന് സ്റേ സമ്പാദിച്ചു. തുടര്‍ന്ന് അത് ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നും നിയമവിരുദ്ധമായി കൈവശം വയ്ക്കുകയാണെന്നും കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എം പി വീരേന്ദ്രകുമാറും അദ്ദേഹത്തിന്റെ പാര്‍ടിയും എല്‍ഡിഎഫില്‍ ഘടകകക്ഷിയായിരുന്ന വേളയിലാണ് വി എസ് സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യാവസ്ഥ അറിയിച്ചത്. നിയമവിരുദ്ധമായ കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ഭൂമി തിരിച്ചെടുക്കണമെന്ന് 2008 ഫെബ്രുവരി 15ന് ഹൈക്കോടതി വിധി വന്നു. വിധി അംഗീകരിച്ച് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുന്നതിന് ശ്രേയാംസ്കുമാര്‍ തയ്യാറായില്ല. പകരം ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. ഹര്‍ജി സ്വീകരിച്ചെങ്കിലും സ്റേ അനുവദിച്ചില്ല. ബത്തേരി സബ്കോടതി പരിഗണിച്ച കേസില്‍ 2010 മാര്‍ച്ച് 11ന് വിധി വന്നു. ഹര്‍ജിക്കാരനെ ഒഴിപ്പിക്കുന്ന നടപടിക്ക് ഇന്‍ജംക്ഷന്‍ അനുവദിച്ച കോടതി എന്നാല്‍ 2008 ഫെബ്രുവരി 15ന്റെ ഹൈക്കോടതി വിധി പ്രകാരം നിയമവിരുദ്ധമായാണ് ഹര്‍ജിക്കാരന്‍ ഭൂമി കൈവശം വയ്ക്കുന്നതെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് ഭൂമി തിരിച്ചെടുക്കുന്നതിന് ഇന്‍ജംക്ഷന്‍ തടസ്സമല്ല എന്നാണ് വിധി നല്‍കിയത്. മാര്‍ച്ച് 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമരനേതൃത്വവുമായുള്ള ചര്‍ച്ചയില്‍ സബ്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമോപദേശം നേടി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തന്റെ കൈയിലുള്ള ഭൂമി തന്റെ മുത്തച്ഛന്റെ കാലത്ത് പുഞ്ചശീട്ട് അവകാശപ്രകാരം ലഭിച്ചതാണെന്നും അതില്‍ കോഫീ രജിസ്ട്രേഷനും തോട്ടനികുതിയും ഉണ്ടെന്നും തലമുറകളായി കൈവശമുള്ളതിനാല്‍ പട്ടയം ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ശ്രേയാംസ്കുമാറിന്റെ വാദം. 1942ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത് പട്ടിണിയും ക്ഷാമവും വിലക്കയറ്റവും നേരിടാന്‍ ‘ഗ്രോ മോര്‍ ഫുഡ്‘പദ്ധതി പ്രകാരം സര്‍ക്കാര്‍ഭൂമിയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൃഷിചെയ്യാന്‍ ബ്രിട്ടീഷ് ഭരണം അനുവദിച്ചതാണ് പുഞ്ചശീട്ട്. 10 മാസത്തില്‍ കവിയാത്ത കാലയളവില്‍ നെല്ല്, മുത്താറി, കപ്പ, പച്ചക്കറികള്‍, ഹ്രസ്വകാല ഭക്ഷ്യവിളകള്‍ എന്നിവ കൃഷിചെയ്ത് വിളവെടുക്കാനുള്ള അവകാശംമാത്രമാണ് ഇത്. യഥാര്‍ഥത്തില്‍ പ്രസ്തുത ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നതിന്റെ തെളിവുകൂടിയാണ് പുഞ്ചശീട്ട്. സര്‍ക്കാര്‍ഭൂമിയില്‍ ദീര്‍ഘകാല നാണ്യവിളയായ കാപ്പി കൃഷിചെയ്തതും കോഫീ രജിസ്ട്രേഷന്‍ വാങ്ങിയെടുത്തതും നിയമവിരുദ്ധമാണ്. അച്ഛന്റെ കാലത്തായാലും മുത്തച്ഛന്റെ കാലത്തായാലും കൈയേറ്റം നടത്തുന്നതും നിയമവിരുദ്ധംതന്നെ. സര്‍ക്കാര്‍ഭൂമി എത്ര തലമുറ ആരു കൈവശം വച്ചാലും അതിനു നിയമപരമായ ഉടമസ്ഥാവകാശം ലഭിക്കില്ല. കേരള ഭൂപതിവു നിയമപ്രകാരം (ഗ.ഘ.അ അര) പരമാവധി ഒരേക്കര്‍ ഭൂമിവരെ മാത്രമാണ് സൌജന്യമായോ വിപണിവില അടിസ്ഥാനമാക്കിയോ പതിച്ച് നല്‍കാനാവുക; അതും ഭൂരഹിതര്‍ക്ക്. ശ്രേയാംസ്കുമാറിന്റെ കുടുംബത്തിന് 1000 ഏക്കറിലധികം ഭൂമിയുണ്ടെന്നാണ് അറിയപ്പെടുന്നത്. പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി പതിച്ചുനല്‍കാന്‍ ഭൂപതിവു നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍, സ്വകാര്യ തോട്ടഭൂമിയായി സര്‍ക്കാര്‍ഭൂമി പതിച്ചു നല്‍കണമെന്ന ശ്രേയാംസ്കുമാറിന്റെ ആവശ്യം നിലവിലുള്ള ഒരു നിയമപ്രകാരവും കോടതികള്‍ക്കോ സര്‍ക്കാരിനോ അനുവദിക്കാനാകില്ല. ഇതാണ് വസ്തുത എന്നിരിക്കെ ശ്രേയാംസ്കുമാറിന്റെ കൈവശഭൂമി സ്വകാര്യഭൂമിയാണെന്ന മാതൃഭൂമിയുടെ വാദം നിലനില്‍ക്കുമോ! (അവസാനിക്കുന്നില്ല)



വെള്ളാരംകുന്നിലെ ഭൂമാഫിയ

വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് പോത്തന്റെയും സഹപങ്കാളികളുടെയും കൈവശമുള്ള വെള്ളാരംകുന്നിലെ ഭൂമിയില്‍ 340 ആദിവാസി കുടുംബമാണ് കുടില്‍കെട്ടി സമരംചെയ്യുന്നത്. സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട ജന്മഭൂമി കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഭൂമാഫിയക്കാര്‍ തട്ടിയെടുത്തതിന്റെ മികച്ച ഉദാഹരണമാണ് വെള്ളാരംകുന്ന്. 1964 ഏപ്രില്‍ 1ന് തോട്ടമായിരുന്ന ഭൂമി പരിധിയില്ലാതെ കൈവശം വയ്ക്കാന്‍ കേരള ഭൂപരിഷ്കരണ നിയമം സെക്ഷന്‍ (81) പ്രകാരം അനുവാദമുണ്ട്. 1864ല്‍ 99 കൊല്ലത്തേക്ക് പാട്ടത്തിന് ചെമ്പ്ര പീക്ക് എസ്റേറ്റ് കമ്പനിക്ക് തേയിലത്തോട്ടമുണ്ടാക്കാനായി ലഭിച്ചതാണ് വെള്ളാരംകുന്നിലെ 180.70 ഏക്കര്‍ ഭൂമി. കമ്പനി തോട്ടമുണ്ടാക്കിയില്ല. 1963ല്‍ പാട്ടക്കാലാവധി കഴിഞ്ഞു. 1964ല്‍ തോട്ടമല്ലാതിരുന്ന 180.70 ഏക്കര്‍ ഭൂമിയും ഭൂപരിധി നിയമപ്രകാരം മിച്ചഭൂമിയായി സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതായിരുന്നു. 1966ല്‍ ചെമ്പ്ര പീക്ക് കമ്പനി കാഡ്ബറീസ് ഇന്ത്യ ലിമിറ്റഡ് കമ്പനിക്ക് മറുപാട്ടം നല്‍കുകയും പിന്നീട് 1991ല്‍ ആ ഭൂമിയില്‍ 119.21 ഏക്കര്‍ ഭൂമി വില്‍പ്പന നടത്തുകയുംചെയ്തു. പാട്ടഭൂമി മറുപാട്ടം നല്‍കാനോ വില്‍പ്പന നടത്താനോ നിയമം അനുവദിക്കുന്നില്ല എന്നതിനാല്‍ മേല്‍നടപടികള്‍ക്ക് നിയമസാധുതയില്ല. കേരള ഭൂപരിഷ്കരണ നിയമപ്രകാരം 1970 ജനുവരി 1 മുതല്‍ സംസ്ഥാനത്തെ എല്ലാ ഭൂമിയുടെയും ജന്മാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ജന്മിവ്യവസ്ഥ ഇല്ലാതായി. ജന്മാവകാശം വാങ്ങുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍, 1998ല്‍ വെള്ളാരംകുന്ന് ഭൂമിയുടെ മുന്‍ ജന്മിയായിരുന്ന തോര്യമ്പത്ത് തറവാട്ടില്‍നിന്ന് 117.48 ഏക്കര്‍ ഭൂമിയുടെ ജന്മാവകാശം കെ ഇമ്പിച്ചി, എം ശശിധരന്‍ എന്നിവര്‍ രജിസ്റര്‍ചെയ്ത് വാങ്ങി. തുടര്‍ന്ന് 1999ല്‍ മേല്‍പ്പറഞ്ഞവരില്‍നിന്ന് ജന്മാവകാശം ജോര്‍ജ് പോത്തന്‍, പി സി മാത്യു, ജോര്‍ജ് ജോ എന്നിവര്‍ രജിസ്റര്‍ ചെയ്ത് വാങ്ങി. മാര്‍ച്ച് 31ന് നിയമസഭയില്‍ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ജോര്‍ജ് പോത്തന്‍ വെള്ളാരംകുന്ന് ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ക്ക് നിയമസാധുതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2002ല്‍ കാഡ്ബറീസ് ഇന്ത്യ കമ്പനി 119.21 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം ജോര്‍ജ് പോത്തനുള്‍പ്പെടെ മൂന്നുപേര്‍ക്ക് രജിസ്റര്‍ചെയ്ത് നല്‍കി. കെഎല്‍ആര്‍ ആക്ട് 51-ാം വകുപ്പനുസരിച്ച് പാട്ടഭൂമി സര്‍ക്കാരിനു തിരികെ നല്‍കേണ്ടതാണ്; കൈമാറ്റംചെയ്യുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട വെള്ളാരംകുന്നിലെ മിച്ചഭൂമിയുടെ ജന്മാവകാശവും കൈവശാവകാശവും വ്യാജരേഖകളുണ്ടാക്കി കൈക്കലാക്കിയ ജോര്‍ജ് പോത്തനും കൂട്ടരും അതില്‍ 50 ഏക്കര്‍ സര്‍ക്കാരിനു തന്നെ വിറ്റ് രണ്ടര കോടി രൂപ വാങ്ങി. സുല്‍ത്താന്‍ ബത്തേരി സബ്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പണം വാങ്ങിയത്. 2007 നവംബര്‍ 24ന് നോര്‍ത്ത് സോ ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ്) കോഴിക്കോട്, സംസ്ഥാന ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും 2010 ഫെബ്രുവരി 8ന് വയനാട് സബ്കലക്ടര്‍ പ്രശാന്ത് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വെള്ളാരംകുന്നിലെ 179.81 ഏക്കര്‍ ഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതാണെന്നും കൃത്രിമരേഖ ചമച്ച് സമര്‍ക്കാര്‍ഭൂമി തട്ടിയെടുത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2008നവംബറില്‍ വെള്ളാരംകുന്നിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച് ഈ ലേഖകന്‍ റവന്യൂമന്ത്രിയോട് നിയമസഭയില്‍ ചോദ്യം ചോദിക്കുകയും ആഭ്യന്തരമന്ത്രിക്ക് ഭൂമി തട്ടിപ്പുകാര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലെല്ലാം ജനതാദള്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ്-ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ നടന്നുവരികയാണ്. സര്‍ക്കാര്‍ഭൂമി വിറ്റുകിട്ടിയ രണ്ടര കോടി രൂപയില്‍ തൃപ്തിപ്പെടാതെ നഷ്ടപരിഹാരം 40 കോടി രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജോര്‍ജ് പോത്തന്‍ വീണ്ടും കോടതിയെ സമീപിച്ചതാണ് വെള്ളാരംകുന്ന് ഭൂമി തട്ടിപ്പു കേസ് സര്‍ക്കാരിന്റെയും റവന്യൂ വകുപ്പിന്റെയും ശ്രദ്ധയില്‍ വരാന്‍ കാരണം. ഹാരിസന്റെ അനധികൃത ഭൂമി ഇന്ത്യന്‍ എക്സ്്പ്രസ് പത്ര ഉടമയും വന്‍കിട വ്യവസായിയുമായ ആര്‍ പി ഗോയങ്കയുടെ നേതൃത്വത്തിലുള്ള ഹാരിസ മലയാളം പ്ളാന്റേഷന്‍ കമ്പനി കേരളത്തില്‍ ടാറ്റയെക്കാള്‍ വലിയ ഭൂപ്രഭുക്കളാണ്. തങ്ങളുടെ കീഴില്‍ 59623.50 ഏക്കര്‍ ഭൂമിയാണ് ഉള്ളതെന്നും എന്നാല്‍ യഥാര്‍ഥ കൈവശം അതിലും കുറവാണെന്നും എച്ച്എംഎല്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പരിശോധനയില്‍ 76769.80 ഏക്കര്‍ ഭൂമി ഈ കമ്പനിവശം ഉണ്ട്. ഇതില്‍ 65767.75 ഏക്കര്‍ പാട്ടഭൂമിയും 11002.05 ഏക്കര്‍ പട്ടയഭൂമിയുമാണ്. വയനാട്ടില്‍മാത്രം കമ്പനിക്ക് 23608.33 ഏക്കര്‍ ഭൂമിയുണ്ട്. ഭൂവിസ്തൃതിയിലുള്ള വന്‍വ്യത്യാസം വ്യക്തമാക്കുന്നത് തങ്ങളുടെ കീഴിലുള്ള മുഴുവന്‍ ഭൂമിയുടെയും രേഖകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനും ഭൂമി തിട്ടപ്പെടുത്താനും പോലും എച്ച്എംഎല്‍ തയ്യാറായിട്ടില്ല എന്നാണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍വന്ന് 46 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിവശമുള്ള മിച്ചഭൂമി കണ്ടെത്തി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 1982ജൂലൈ രണ്ടിന് വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കേസ് നം.37/1981 പ്രകാരം 1845.22 ഏക്കര്‍ ഭൂമി കമ്പനിവശം മിച്ചഭൂമിയുണ്ടെന്ന് ഉത്തരവിട്ടു. ഇതിനെതിരെ കമ്പനി കോടതിയില്‍ പോയി പുനഃപരിശോധനയ്ക്ക് വിധി സമ്പാദിച്ചു. പിന്നീട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മിച്ചഭൂമി തിട്ടപ്പെടുത്താന്‍ ഇതേവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. 1970ജനുവരി ഒന്നിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ജന്മാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എച്ച്എംഎല്‍ കമ്പനി കൈവശം വച്ചിരുന്ന ഭൂമി ലണ്ടന്‍ കമ്പനിയില്‍നിന്ന് നിയമാനുസൃതം കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. സര്‍ക്കാരില്‍നിന്ന് പട്ടയം ലഭിച്ചിട്ടില്ലാത്ത തോട്ടഭൂമിയാണ് കമ്പനി കൈവശം വയ്ക്കുന്നത്. ഭൂമി വില്‍പ്പന നടത്താനുള്ള സ്വതന്ത്രാവകാശം കമ്പനിക്കില്ല. ജന്മാവകാശം നിക്ഷിപ്തമാക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഭൂമി വില്‍ക്കാനോ മറുപാട്ടം കൊടുക്കാനോ കമ്പനിക്ക് അധികാരമില്ല. കോട്ടയത്തെ ചെറുവള്ളി എസ്റേറ്റ് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനത്തിന് വില്‍പ്പന നടത്തിയ നടപടി ഈയിടെ കോടതി തടഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 12658.16 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കമ്പനി വില്‍പ്പന നടത്തിയിട്ടുണ്ട്. പാട്ടക്കരാറിന്റെയും പാട്ടവ്യവസ്ഥയുടെയും ലംഘനമാണിത്. കരാര്‍ വ്യവസ്ഥകളുടെ ലംഘനം കരാര്‍ റദ്ദാക്കാന്‍ മതിയായ കാരണമാണ്. ദശകങ്ങള്‍ക്കു മുമ്പ് പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാരിനു വിട്ടുകൊടുക്കാതെ കമ്പനി കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. 1957ലെ കേരള ലാന്‍ഡ് കസര്‍വന്‍സി ആക്ട് സെക്ഷന്‍ 11, 12 പ്രകാരം പ്രസ്തുത ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമവാഴ്ചയെ അംഗീകരിക്കാതെ, അനധികൃത ഭൂമി വിട്ടുകൊടുക്കാതെ, പാട്ടമോ നികുതിയോ അടയ്ക്കാതെ, സര്‍ക്കാര്‍ അനുമതിയില്ലാതെ ഭൂമി വില്‍ക്കാനും മരം മുറിച്ച് വില്‍ക്കാനും മടിക്കാതെ, മിച്ചഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ വന്‍കിട സ്വകാര്യ തോട്ട കമ്പനികള്‍ അരാജകമായി പെരുമാറുന്നത് ഒരു ജനാധിപത്യസമൂഹത്തില്‍ അംഗീകരിക്കാനാവില്ല. ഭൂരഹിതരായ ആയിരക്കണക്കിനു കുടുംബങ്ങളുള്ള നമ്മുടെ നാട്ടില്‍ വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വയ്ക്കുന്ന അധികഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഹാരിസ മലയാളം ഭൂമി സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റിയും പ്രസ്തുത റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമോപദേശം നല്‍കിയ ജസ്റിസ് എന്‍ മനോഹരന്‍ കമ്മിറ്റിയും കമ്പനിവശം അനധികൃത ഭൂമിയാണുള്ളതെന്നും പ്രസ്തുത ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. വയനാട്ടില്‍ എച്ച്എംഎല്‍ കമ്പനിയുടെ കൈവശത്തിലുള്ള തോട്ടമല്ലാത്ത തരിശുഭൂമിയിലാണ് ഏകദേശം 1100 ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമരസമിതി പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ എച്ച്എംഎല്‍ ഭൂമി സംബന്ധിച്ച ലാന്‍ഡ് റവന്യൂ കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിസഭ ഉപസമിതി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനകം 21985 ആദിവാസികളടക്കം 1,11,187 ഭൂരഹിതര്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി വിതരണംചെയ്തത്. ഇതൊരു റെക്കോഡാണ്. വലതുപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വസ്തുതകള്‍ ജനങ്ങളെ അറിയിക്കാന്‍ വിസമ്മതിക്കുകയാണ്. യഥാര്‍ഥ കൈയേറ്റക്കാരായ ഭൂപ്രമാണിമാരെയും ഭൂമാഫിയക്കാരെയും തുറന്നുകാണിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കാനും ഭൂമിക്കായി പൊരുതുന്ന ഭൂരഹിതരെയും ആദിവാസികളെയും സംരക്ഷിക്കാനും ആത്മാര്‍ഥമായി പരിശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണയോടെ വന്‍കിട ഭൂവുടമകളും പ്രതിപക്ഷവും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുകയില്ല. അനധികൃത ഭൂമി എക്കാലവും കൈവശം വയ്ക്കാന്‍ ഭൂപ്രഭുക്കള്‍ക്ക് സാധിക്കില്ല എന്ന് തെളിയിക്കാന്‍ വയനാട്ടിലെ ഭൂപ്രക്ഷോഭത്തിനു കഴിഞ്ഞു. മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാകുന്നതുവരെ ഈ പ്രക്ഷോഭം തുടരുകതന്നെ ചെയ്യും.

തളരാതിരുന്നത് കൈകള്‍ ശുദ്ധമായതിനാല്‍:പിണറായി

ദുബായ്: സാധാരണനിലയ്ക്ക് ഏതു മനുഷ്യനും തളര്‍ന്നുപോകുന്ന രീതിയില്‍ വളഞ്ഞിട്ടാക്രമിച്ചപ്പോഴും തളരാതിരുന്നത് കൈകള്‍ ശുദ്ധമായതിനാലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു കുപ്രചാരണത്തെയും ഭയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. നമ്മുടെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട്. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയം വേണ്ടൂ എന്ന്. ഒരുപാട് ദുരാരോപണങ്ങളില്‍ തളരാതിരിക്കാനായത് ശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനത്താലാണ്. എന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി അറിയാവുന്ന എന്റെ പാര്‍ടിയും എന്റെ സഖാക്കളും പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുകയായിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് വിശദമായി അന്വേഷിച്ച അന്വേഷണ ഏജന്‍സി തന്നെ ലാവ്ലിന്‍ ഇടപാടില്‍ ഒരു സാമ്പത്തികനേട്ടവും പിണറായി വിജയന് ഉണ്ടായിട്ടില്ലെന്ന് കോടതിമുമ്പാകെ സത്യവാങ്മൂലം കൊടുത്തെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി-ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എന്തെല്ലാമാണ് പ്രചരിക്കപ്പെട്ടത്. ആദ്യം പറഞ്ഞത് സിംഗപ്പൂരില്‍ എന്റെ ഭാര്യയുടെ പേരില്‍ ഒരു മഹാസ്ഥാപനം പ്രവര്‍ത്തിക്കുകയാണെന്നാണ്. കമല ഇന്റര്‍നാഷണല്‍ എന്നോ ഒരു പേരും പറഞ്ഞു. അതു വസ്തുതാവിരുദ്ധമാണെന്ന് ആരും പ്രത്യേകിച്ച് പറയേണ്ടതില്ല. പക്ഷേ, പിന്നീട് എല്ലാവര്‍ക്കും അതു ബോധ്യമായി. എന്നാല്‍, പ്രചാരണം നടത്തിയവര്‍ അതു വ്യാപകമായി നടത്തുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായി വന്ന ഒരു കഥ ഞാന്‍ നൂറോ ഇരുന്നൂറോ അതിലേറെയോ തവണ സിങ്കപ്പൂരില്‍ പോയിട്ടുണ്ടെന്നാണ്. പച്ചക്കള്ളത്തിനു പ്രചാരണം കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ അന്വേഷണ ഏജന്‍സി വ്യക്തമായി പറഞ്ഞിരിക്കുന്നു. ആരോപണമുന്നയിച്ച ആള്‍ക്കും ഒരു തെളിവും ഹാജരാക്കാന്‍ ഉണ്ടാകില്ല. എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണ നിറഞ്ഞ വാര്‍ത്തകള്‍ മനസ്സില്‍വച്ചുപുലര്‍ത്തുന്ന ചില ആളുകളെങ്കിലും നമ്മുടെ സമൂഹത്തില്‍ ഉണ്ടാകുമല്ലോ. അത്തരം ആളുകള്‍ക്ക് വസ്തുത എന്തെന്ന് യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു സത്യവാങ്മൂലം വന്നതില്‍ സന്തോഷവാനാണെന്നും പിണറായി പറഞ്ഞു.

പ്രഹരം ഗവര്‍ണര്‍ക്കും


പിണറായി വിജയന് സാമ്പത്തികനേട്ടമില്ലെന്ന് പ്രത്യേകകോടതിയില്‍ സിബിഐ അറിയിച്ചതോടെ ലാവ്ലിന്‍ കേസ് ഇനി നിലനില്‍ക്കില്ല. സാങ്കേതികമായി കേസ് തുടരുമെങ്കിലും അഴിമതിക്കുറ്റം ഇല്ലാതായതോടെ പിണറായിയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. സിബിഐ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലൂടെ തകര്‍ന്നുവീണത് യുഡിഎഫ്-ബിജെപി-മാധ്യമ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ നുണക്കോട്ടയാണ്. ഇവരുടെ താളത്തിനു തുള്ളിയ ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് കനത്ത പ്രഹരവുമാണ് കോടതിക്ക് സിബിഐ നല്‍കിയ സാക്ഷ്യപത്രം.

ലാവ്ലിന്‍ കരാറില്‍ സാമ്പത്തിക അഴിമതി നടന്നെന്നും സ്വകാര്യ നിക്ഷേപങ്ങളിലേക്കും ടിവി ചാനലിലേക്കും കോടികള്‍ മറിഞ്ഞെന്നുമാണ് രാഷ്ട്രീയ എതിരാളികളും ഒരുവിഭാഗം മാധ്യമങ്ങളും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും പ്രചരിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ആക്ഷേപത്തിന് പരോക്ഷമായി ശക്തിപകര്‍ന്നുകൊണ്ട് ഗവര്‍ണര്‍ ആര്‍ എസ് ഗവായി പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. കേന്ദ്രഭരണകക്ഷിയുടെ ചട്ടുകമായാണ് ഗവായി പ്രവര്‍ത്തിച്ചത്.

90 ശതമാനം പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും നിലനിന്ന ഇരുണ്ട കാലഘട്ടത്തില്‍ കേരളത്തെ വെളിച്ചത്തിലേക്കു നയിക്കാന്‍ ഊര്‍ജിത നടപടി സ്വീകരിച്ച നേതാവിനെ ശരശയ്യയില്‍ കിടത്താന്‍ ശ്രമിച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്ന സന്ദേശമാണ് കേസിന്റെ പുതിയ വഴിത്തിരിവ്. ഗൂഢാലോചന കേസ് നിലനില്‍ക്കണമെങ്കില്‍ വ്യക്തിപരമായ നേട്ടം പ്രതിചേര്‍ത്ത വ്യക്തിക്ക് ഉണ്ടാകണം. സാമ്പത്തികനേട്ടം പിണറായിക്ക് ഉണ്ടായില്ലെന്ന് കോടതിയില്‍ സിബിഐ വ്യക്തമാക്കിയതോടെ പ്രതിപ്പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അസംബന്ധമായി. പിണറായി കുറ്റക്കാരനല്ലെന്ന് സംസ്ഥാന വിജിലന്‍സ് തീര്‍ത്തുപറഞ്ഞിരുന്നു. അപ്രകാരം വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ എഫ്ഐആറും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സമര്‍പ്പിച്ചിരുന്നു. അതു നിരാകരിച്ചാണ് സിബിഐക്ക് കേസ് വിടാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടാണ് സിബിഐയെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് കളിച്ചത്. ഈ കളി നടത്തിയ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മറ്റും വായ അടപ്പിക്കുന്നതാണ് സിബിഐ റിപ്പോര്‍ട്ട്.

നടക്കാത്ത അഴിമതിയുടെ പേരില്‍ ഒരു രാഷ്ട്രീയ നേതാവിനെ ഇത്രമാത്രം ചിത്രവധം ചെയ്ത മറ്റൊരു സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാകില്ല. നട്ടാല്‍ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിച്ചത്. കുടുംബാംഗങ്ങളെപ്പോലും ബന്ധപ്പെടുത്തി അടിസ്ഥാനരഹിത ആക്ഷേപങ്ങള്‍ ഹര്‍ജിയായി ഹൈക്കോടതിയിലടക്കം എത്തിയിരുന്നു. പിണറായി വിജയന്റെ ഭാര്യ കമലയുടെ പേരില്‍ സിങ്കപ്പൂരില്‍ കമലാ ട്രേഡേഴ്സ് എന്ന പേരില്‍ സ്ഥാപനമാരംഭിച്ചു, സിങ്കപ്പൂരില്‍ നൂറിലധികംതവണ പിണറായി സന്ദര്‍ശിച്ചു-എന്നീ കഥകള്‍. പി സി ജോര്‍ജിനെക്കൊണ്ട് ഇക്കാര്യങ്ങള്‍ പറയിപ്പിച്ച് ജയ്ഹിന്ദ് ടിവി ശനിയാഴ്ചയും പ്രത്യേക പരിപാടി അവതരിപ്പിച്ചു. എന്നാല്‍, കമലാ ട്രേഡേഴ്സ് എന്ന സ്ഥാപനം സിങ്കപ്പൂരിലില്ലെന്നും പിണറായി സിങ്കപ്പൂരില്‍ ഒരുതവണയേ പോയിട്ടുള്ളൂവെന്നും കേന്ദ്ര ഏജന്‍സികള്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം വിസ്മരിച്ചാണ് നെറികെട്ട ആക്ഷേപം ആവര്‍ത്തിച്ചത്. ഇതിന്റെ വിഷം പരക്കുന്നതിനിടെയാണ് പിണറായിയുടെ കരങ്ങള്‍ ശുദ്ധമാണെന്ന സിബിഐ നിഗമനം കോടതിയിലെത്തുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരെ ഇല്ലാതാക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്തകളും വ്യാജകഥകളുംവഴി കഴിയില്ല. മാധ്യമങ്ങളും ഒരുവിഭാഗം രാഷ്ട്രീയക്കാരും പ്രചരിപ്പിച്ച വിഷം അവരുടെ അന്വേഷണ ഏജന്‍സി തന്നെ സ്വയം വിഴുങ്ങിയതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും സംശുദ്ധമായ ശിരസ്സ് ഒന്നുകൂടി ഉയരുകയാണ്.
(ആര്‍ എസ് ബാബു)

CBIയോടുള്ള നേരത്തേയുള്ള നിലപാടില്‍ മാറ്റില്ല:ജയരാജന്‍

ലാവലിന്‍ കേസ് സംബന്ധിച്ച CBI റിപ്പോര്‍ട്ട് CPIM നേരത്തെ പറഞ്ഞത് തന്നെയാണെന്നും സത്യം ഇനിയും ഓരോന്നായി പുറത്തുവരുമെന്നും കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പ്രതികരിച്ചു. ഇപ്പോള്‍ CBI സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ CBIയോടുള്ള നേരത്തേയുള്ള നിലപാടില്‍ മാറ്റില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യരുതെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും ഇ പി ജയരാജന്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വീരന്‍, പ്രകമ്പനമരുതേ : പി എം മനോജ്

വീരേന്ദ്രകുമാര്‍, താങ്കള്‍ എന്തിനാണിങ്ങനെ പ്രകമ്പനം കൊള്ളുന്നത്? നുണ പറയുന്നത്?

'ദേശാഭിമാനി'യില്‍ 2010 മാര്‍ച്ച് 25ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:"തനിക്ക് ഒരു വോട്ടുബാങ്ക് ഉണ്ടെന്ന് ഇന്നേവരെ വീരന്‍പോലും അവകാശപ്പെട്ടിട്ടില്ല. വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമാജമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമാജത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനി അറിയൂ!'' അതിപ്പോള്‍ വീരന്‍ തന്റെ സമുദായത്തിലെ കുടുംബങ്ങള്‍ക്കെതിരായ കുറ്റാരോപണമായും പിന്തിരിപ്പന്‍ വര്‍ഗീയ നിലപാടായും വ്യാഖ്യാനിക്കുന്നു.

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുള്ള തുറന്ന കത്ത് എന്ന പേരില്‍ വീരേന്ദ്രകുമാര്‍ ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങള്‍ക്ക് അയച്ച കുറിപ്പിന്റെ തുടക്കംതന്നെ ഒരു വ്യാജ പ്രസ്താവനയോടെയാണ്. അതില്‍ ദേശാഭിമാനി ലേഖനത്തിലെ ഭാഗം തെറ്റായി ഉദ്ധരിക്കുന്നു. അതിങ്ങനെ: "വീരന്റെ കേരളത്തിലെ വോട്ടുബാങ്ക് എന്ന് പറയാവുന്നത് വയനാട്ടിലെ ജൈനസമൂഹമാണ്. 250ല്‍ താഴെ കുടുംബമുള്ള ഈ മതസമൂഹത്തിന്റെ മുഴുവന്‍ വോട്ടും വീരന് കിട്ടാറില്ലെന്നാണ് വയനാട്ടുകാര്‍തന്നെ അടക്കം പറയുന്നത്.'' ജൈനസമാജം എന്നുപറഞ്ഞാല്‍ വയനാട്ടില്‍ പുളിയാര്‍മലയിലടക്കം ഒന്‍പതു യൂണിറ്റുള്ളതും വീരന്‍ അംഗമായതുമായ സമുദായ സംഘടനയാണ്. ആ സമാജത്തെക്കുറിച്ച് 'ദേശാഭിമാനി' ലേഖനത്തില്‍ സൂചിപ്പിച്ചത് സാമര്‍ഥ്യപൂര്‍വം വീരന്‍ 'ജൈനസമൂഹം,' 'മതസമൂഹം' എന്നു മാറ്റിയിരിക്കുന്നു. അങ്ങനെ ലേഖനം തെറ്റായി ഉദ്ധരിച്ച്, ദേശാഭിമാനിയില്‍ വര്‍ഗീയത ആരോപിക്കുന്നു. ഇതാണ് ലേഖനത്തിലുടനീളം വീരന്‍ സ്വീകരിച്ച ശൈലി. വീരന്റെ സോഷ്യലിസ്റ് പാരമ്പര്യത്തെ ആരും അധിക്ഷേപിച്ചിട്ടില്ല; തള്ളിപ്പറഞ്ഞിട്ടുമില്ല. മമറഞ്ഞ ഉന്നതശീര്‍ഷരായ നിരവധി നേതാക്കളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച വീരന്‍, തന്റെ സോഷ്യലിസ്റ് പാരമ്പര്യത്തെയും സാമ്രാജ്യത്വവിരോധത്തെയും ഉപേക്ഷിച്ച് വലതുപക്ഷ പാളയത്തില്‍ എത്തിയതില്‍ സഹതപിച്ചിട്ടേ ഉള്ളൂ. 'പാലപോയ കുട്ടിച്ചാത്തന്‍' എന്നൊരു പ്രയോഗമുണ്ട്. പാലമരം പോയാല്‍ കുട്ടിച്ചാത്തന് ആസ്ഥാനമില്ലാതെ അലഞ്ഞുതിരിയേണ്ടിവരും എന്നാണ് പഴംകഥ. ഏതാണ്ട് അതേ അവസ്ഥയിലാണിന്ന് വീരേന്ദ്രകുമാര്‍.

ഗാന്ധിജിയുടെ മാതൃഭൂമി സന്ദര്‍ശനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ച് കോഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളുടെ പ്രീതി സമ്പാദിക്കാന്‍ ദത്തശ്രദ്ധനാണ് ഇന്നദ്ദേഹം. ഇന്നലെവരെ തള്ളിപ്പറഞ്ഞ കോഗ്രസിന്റെ അകത്തളത്തില്‍ കടക്കാനുള്ള തീവ്ര ശ്രമം. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പുസ്തകശാലയില്‍ ഇപ്പോള്‍ തിരുത്തല്‍ മാമാങ്കം നടക്കുകയാണ്. നേരത്തെ വീരന്റെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാകെ അദ്ദേഹത്തിന്റെ പുതിയ നിലപാടുകള്‍ക്കനുസൃതമായി തിരുത്തിക്കൊണ്ടിരിക്കുന്നു. കോഗ്രസിനും ആ പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആപല്‍ക്കരമായ നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ വിമര്‍ശങ്ങള്‍ ഇനി അത്തരം പുസ്തകങ്ങളിലുണ്ടാകില്ല. 'ഗാട്ടും കാണാച്ചരടുകളും' എന്ന പുസ്തകം ഇനി അച്ചടിക്കുന്നില്ല. ഈ പരിഹാസ്യമായ അവസ്ഥ ചൂണ്ടിക്കാണിച്ചാല്‍ അതെങ്ങനെ വ്യക്തിപരമായ അധിക്ഷേപമാകും? വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെയും അപവാദ പ്രചാരണത്തിലൂടെയും രാഷ്ട്രീയം കൈകാര്യംചെയ്യുന്നത് ആരാണെന്നറിയാന്‍ രണ്ട് ഉദാഹരണങ്ങള്‍. ഒന്ന്: ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് 'ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ്' എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവന. തെളിവുവേണ്ട; വസ്തുത വേണ്ട-വെറുതെ ഒരു പച്ചക്കള്ളം അങ്ങ് പറയുകയാണ്. അതിന് മാതൃഭൂമിയടക്കമുള്ള പത്രങ്ങളും വലതുപക്ഷ മാധ്യമങ്ങളാകെയും വലിയ പ്രചാരം കൊടുക്കുന്നു. റിയാസ് അവിടെ പരാജയപ്പെട്ടത് 833 വോട്ടിനാണ്. വീരന്‍ ഇത്തരമൊരു നുണപ്രസ്താവന നടത്തിയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. എന്തിന് ഈ കള്ളം പറഞ്ഞു? അതല്ലേ അപവാദ പ്രചാരണം? ആദ്യം മര്‍മറിങ്, അതിന് സാധൂകരണമായി അവ്യക്തമായ വാര്‍ത്തകള്‍, പിന്നെ വീരന്റെ നേരിട്ടുള്ള ആരോപണം, അതിനെ പരിപോഷിപ്പിക്കാന്‍ ക്രൈമിന്റെ ഒരുêലക്കം-ഇതായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പ്രചാരണത്തിന്റെ രൂപം. ജീവിതത്തില്‍ ഇന്നേവരെ ഫാരിസ് അബൂബക്കറിനെ കണ്ടിട്ടില്ലാത്ത റിയാസ് 'ഫാരിസിന്റെ അളിയനാ'ണെന്നാണ് ആദ്യം പറഞ്ഞുപരത്തിയത്. ബിനാമി, പേയ്മെന്റ് സീറ്റ് എന്നെല്ലാം പിന്നീട് വികസിപ്പിച്ച പ്രയോഗങ്ങളാണ്. ഇതില്‍ സഹികെട്ട് റിയാസ് അപകീര്‍ത്തിക്കേസിനൊരുങ്ങിയപ്പോള്‍ വീരന്‍ പറഞ്ഞത് നോക്കൂ: "തിരുവനന്തപുരം: 52 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിവരുന്ന താന്‍ അല്പത്തം കാണിച്ചുവെന്ന് പറയാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ച പ്രകോപനം എന്താണെന്നു മനസ്സിലാവുന്നില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍ എം.പി. പറഞ്ഞു. ഞാന്‍ പറഞ്ഞിരുന്നു, കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പേമെന്റ് സീറ്റാണെന്ന്. വീരേന്ദ്രകുമാര്‍ നടത്തിയ പരാമര്‍ശം അല്പത്തമായിപ്പോയെന്നുìപിണറായി വിജയന്‍ പറഞ്ഞതായി അറിഞ്ഞു. ഫാരിസിനെçകുറിച്ച് പറയുമ്പോള്‍ അദ്ദേഹം ഇത്ര ക്ഷോഭിക്കേണ്ട കാര്യമെന്താണ്? ഈ ആശയക്കുഴപ്പത്തിലിരിക്കുമ്പോഴാണ് എനിക്കൊരു വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. ഫാരിസുമായി ബന്ധമുണ്ടെന്നുìപറഞ്ഞത് അപമാനമാണെന്നുì ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ സി.പി.എം. സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന്. 'അച്ഛന്‍ പത്തായത്തിലില്ല' എന്ന് പറയുമ്പോലെ അല്ലേ അത്-വീരേന്ദ്രകുമാര്‍ ചോദിച്ചു''(മാതൃഭൂമി) ഇതിനര്‍ഥം, ആദ്യം വീരന്‍ പേയ്മെന്റ് സീറ്റെന്ന നുണ പൊട്ടിച്ചു; പിന്നെ വക്കീല്‍ നോട്ടീസ് കിട്ടിയപ്പോള്‍മാത്രം അതില്‍ എന്തോ കാര്യമുണ്ടെന്ന് അദ്ദേഹത്തിന് തോന്നി എന്നാണ്.

രണ്ടാമത്തെ ഉദാഹരണം ഐജി ടോമിന്‍ തച്ചങ്കരിയുടെ വിദേശയാത്രയും സിപിഐ എം നേതാക്കളുടെ ഗള്‍ഫ് പര്യടനവുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം വീരന്‍ നടത്തിയ പ്രസംഗമാണ്. തച്ചങ്കരി പോയതും അത് ചട്ടം ലംഘിച്ചാണോ എന്നതും ആ ഉദ്യോഗസ്ഥനെ ബാധിക്കുന്ന കാര്യം. അതും സിപിഐ എമ്മുമായി ഒരുതരത്തിലുമുള്ള ബന്ധമില്ല. ടെലിഫോണില്‍പോലും നേതാക്കളുമായി സമ്പര്‍ക്കമുണ്ടായിട്ടുമില്ല. എന്നിട്ടും വീരന്‍ ദുരാരോപണത്തിലൂടെ വിവാദത്തിന്റെ വിത്തിടുന്നു. മാതൃഭൂമി അതിന് വളമിടുന്നു; വെള്ളം നനയ്ക്കുന്നു. സിപിഐ എം നേതൃത്വത്തിനെതിരായ അപവാദ ക്യാമ്പയിന്റെ എപ്പിക് സെന്ററായി പ്രവര്‍ത്തിച്ചത് വീരേന്ദ്രകുമാറാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍തന്നെ അതിനു തെളിവ്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കകത്തിരുന്ന് സിപിഐ എമ്മില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വീരേന്ദ്രകുമാര്‍ നേരിട്ട് ശ്രമിച്ചില്ലെങ്കില്‍ അദ്ദേഹം നയിക്കുന്ന പത്രം ആ ജോലിയുടെ മുന്‍പന്തിയിലുണ്ടായിരുന്നു. വീരേന്ദ്രകുമാറിന്റെയും കുടുംബത്തിന്റെയും ഭൂമികൈയേറ്റങ്ങളെക്കുറിച്ച് ദേശാഭിമാനി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെയാണ് സമനിലതെറ്റിയ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായത്. വീരേന്ദ്രകുമാറിന്റെ ഭൂമികൈയേറ്റപ്രശ്നത്തില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ തെളിവുകള്‍സഹിതമാണ്.

ചില രേഖകളെക്കുറിച്ചു മാത്രം പറയാം.

1. വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ കൈവശം വയ്ക്കുന്ന 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഇറക്കിയ ഉത്തരവ്(2007 സെപ്തംബര്‍ ഒമ്പതിനാണ് ജി.ഒ(എംഎസ്) നം. 291/07.

2. വയനാട്ടിലെ വന്‍കിട കൈയേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ലിസ്റ്. എം പി വീരേന്ദ്രകുമാറിന്റെ കല്‍പ്പറ്റ പുളിയാര്‍മലയിലെ തറവാട് വീടുള്ള സ്ഥലം റവന്യൂ ഭൂമിയിലാണ് എന്ന് ഇതില്‍ തെളിയുന്നു.

3. ബത്തേരി താലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13,19/41 സര്‍വേ നമ്പരില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്ക്കുന്നുവെന്നും തിരിച്ചു പിടിക്കണമെന്നും ചൂണ്ടിക്കാട്ടി പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വയനാട് കലക്ടര്‍ക്ക് നല്‍കിയ ഹര്‍ജി.

4. കലക്ടറേറ്റിന് 5.4 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനെതിരെ വീരേന്ദ്രകുമാര്‍ നല്‍കിയ കേസില്‍ ഉടമകള്‍ക്ക് 8000 രൂപ നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള 1971ലെ അന്തിമ വിധി.

5. ശ്രേയാംസ് കുമാറിന്റെ ഭൂമി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിപ്പകര്‍പ്പ്. കൃഷ്ണഗിരി മലന്തോട്ടം എസ്റേറ്റിലെ സര്‍ക്കാര്‍ ഭൂമി തണ്ടപ്പേര് തിരുത്തി എം പി വീരേന്ദ്രകുമാറും സഹോദരന്‍ എം പി ചന്ദ്രനാഥും സ്വന്തമാക്കിയതായി വയനാട് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2010 മാര്‍ച്ച് മൂന്നിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്ക് കലക്ടര്‍ ടി ഭാസ്കരന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 135.18 ഏക്കര്‍ വരുന്നതാണ് മലന്തോട്ടം എസ്റേറ്റ്. തണ്ടപ്പേര് തിരുത്തി കൈക്കലാക്കിയ സര്‍ക്കാര്‍ ഭൂമി രജിസ്റര്‍ ചെയ്യാത്ത കരാറുകളിലൂടെ പലര്‍ക്കും വിറ്റതിന്റെ രേഖകള്‍ പി കൃഷ്ണപ്രസാദ് എംഎല്‍എ നിയമസഭയില്‍ ഹാജരാക്കി. 40 ഏക്കറോളം ഭൂമിയുടെ തണ്ടപ്പേര് തിരുത്തിയ രേഖകളാണ് പുറത്തുവന്നത്. മലന്തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ലാന്‍ഡ് റവന്യൂ ജോയിന്റ് കമീഷണര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ പരിശോധിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതു സംബന്ധിച്ച് വയനാട് സബ്കലക്ടറായിരുന്ന ഇപ്പോഴത്തെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരാപാണ്ഡ്യന്‍ 1988 ആഗസ്ത് 30ന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്, വീരേന്ദ്രകുമാര്‍ സ്ഥലംവില്‍പ്പന നടത്തിയ രജിസ്റര്‍ചെയ്യാത്ത കരാറിന്റെ പകര്‍പ്പ് എന്നിവയാണ് കൃഷ്ണപ്രസാദ് സഭയില്‍ ഹാജരാക്കിയത്. പത്മപ്രഭ ഗൌഡര്‍ക്ക് കൈവശാവകാശമായി ലഭിച്ച ഭൂമിയാണ് മലന്തോട്ടം എസ്റേറ്റെന്ന് 1984 ഫെബ്രുവരി എട്ടിന് എസ്റേറ്റിലെ തൊഴിലാളിയായിരുന്ന വി ചാമുണ്ടിക്ക് എഴുതിനല്‍കിയ കരാറില്‍ വീരേന്ദ്രകുമാര്‍ അവകാശപ്പെടുന്നു. ഭൂമിക്ക് പട്ടയം ഉണ്ടായിരുന്നില്ലെന്ന്് ഇത് വ്യക്തമാക്കുന്നു. ഈ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നില്ലെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്. നികുതിയും പട്ടയവുമില്ലാതെ ഭൂമികൈമാറ്റം ചെയ്തതുവഴി ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണ് വീരേന്ദ്രകുമാറും സഹോദരനും ചെയ്തതെന്ന് കൃഷ്ണപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്റേറ്റിലെ മരങ്ങള്‍ വിറ്റതായും രജിസ്റര്‍ചെയ്യാത്ത കരാറുകളിലൂടെ ഭൂമി വിറ്റെന്നുമാണ് മാരാപാണ്ഡ്യന്‍ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ഭൂമി രേഖകള്‍ തിരുത്തി കൈമാറ്റംചെയ്യുന്നത് അഞ്ചുകൊല്ലം കഠിന തടവും ഏഴു ലക്ഷം രൂപവരെ പിഴയും.

ലാവ്ലിന്‍: പണമിടപാട് നടന്നിട്ടില്ല - സിബിഐ

കൊച്ചി: ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇടനിലക്കാരും തമ്മില്‍ പണമിടപാട് നടന്നിട്ടില്ലെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള പിണറായിയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇതു സംബന്ധിച്ച് തുടരന്വേഷണം ഉചിതമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ മുന്‍മന്ത്രി ജി കാര്‍ത്തികേയനെതിരായ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണറിപ്പോര്‍ട്ട് താമസിയാതെ സമര്‍പ്പിക്കുമെന്നും ശനിയാഴ്ച സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. സിബിഐ സീനിയര്‍ പ്രോസിക്യൂട്ടര്‍ വി എന്‍ അനില്‍കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.